കുമ്പള: (www.mediavisionnews.in) ഷിറിയ പള്ളിയിൽ ജനറൽ ബോഡിയിലൂടെ തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരെ അടിസ്ഥാനമില്ലാതെ ആരോപണമുന്നയിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതും മുൻകാലങ്ങളിൽ നടന്ന അഴിമതി പുറത്തു വരാതിരിക്കാനാണെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെപ്തംബർ 15 ന് ചേർന്ന ജനറൽ ബോഡിയിൽ തെരെഞ്ഞെടുക്കപ്പെട്ട പുതിയ പള്ളിക്കമ്മിറ്റിക്കെതിരെ കേസ് കൊടുക്കുന്നതിനും മഹല്ല് നിവാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനും പിന്നിൽ മഹല്ലിനു പുറത്തുള്ള ഒരു സമുദായ പാർട്ടി നേതാവാണെന്ന് ഇവർ ആരോപിച്ചു. ഈ നേതാവിന്റെ വ്യക്തിതാൽപര്യമാണ് പ്രശ്നങ്ങൾ വഷളാക്കുന്നതെന്നും ഇവർ പറഞ്ഞു.നാലു വർഷത്തിലധികം ജനറൽ ബോഡി യോഗം ചേരാതെ നിയമ വിരുദ്ധമായാണ് മുൻ മഹല്ല് കമ്മിറ്റി പ്രവർത്തിച്ചത്. മഹല്ലു കമ്മിറ്റിയുടെ മേൽ നാട്ടുകാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് ജനറൽ ബോഡി ചേർന്നതും പുതിയ കമ്മിറ്റിക്ക് രൂപം നൽകിയതും . പൂർണ്ണമായും നിയമ പരമായി കീഴ്വഴക്കങ്ങൾക്ക് അനുസരിച്ച് തെരെഞ്ഞെടുക്കപ്പെട്ട പുതിയ മഹല്ല് കമ്മിറ്റിയെ വ്യാജ പരാതി നൽകി അസ്ഥിരപ്പെടുത്തുന്നത് പള്ളി നിർമ്മാണത്തിലടക്കം നടത്തിയ അഴിമതി മറച്ചു വെക്കാനാണെന്നാണ് ആരോപണം.
ബദ്രീങ്ങളുടെ ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള ആചാരങ്ങൾ നടത്തുന്നതിനായി കുമ്പള സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നും അഞ്ചു പേർ വീതവും നിക്ഷ്പക്ഷരായ നാലു പേരുമടങ്ങുന്ന കമ്മിറ്റിയെ നിശ്ചയിച്ചത് ഇരു വിഭാഗങ്ങളും അംഗീകരിച്ചിരുന്നു. എന്നാൽ ലീഗിന്റെയും സമസ്തയുടെയും നേതാവെന്ന് അവകാശപ്പെടുന്ന വ്യക്തി ഇതിന് ഇടങ്കോലിടുകയും ചിലരെ സ്വാധീനിച്ച് വ്യാജ പരാതി കൊടുപ്പിക്കുകയുമായിരുന്നുവത്രെ.
വാർത്താ സമ്മേളനത്തിൽ ഫാറൂഖ് ഷിറിയ, മോണു ഹാജി ബത്തേരി, മഷൂദ് എസ് എം, അഷ്റഫ് ഹസൈനാർ, ജി അബൂബക്കർ, ഹസൈനാർ അബ്ദുല്ല എന്നിവർ പങ്കെടുത്തു