കോഴിക്കോട് (www.mediavisionnews.in) : നിപ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചു. പനിബാധിച്ച് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ വീടിന്റെ പിന്‍ഭാഗത്തെ കാടുപടിച്ചുകിടന്ന സ്ഥലത്ത് നിന്ന് പിടികൂടിയ വവ്വാലിനെയാണ് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി)ലേക്ക് പരിശോനയ്ക്കായി കൊണ്ടുപോയത്.
നേരത്തെ വളച്ചുകെട്ടിയില്‍ വീട്ടിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്തമടക്കമുള്ള സ്രവങ്ങള്‍ പരിശോധനയ്ക്കായി ഭോപാലിലേക്ക് അയച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. അതേസമയം, കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണെന്നും ഇത്തരം വവ്വാലുകളില്‍ നിന്നല്ല, കായ്കനികള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നതെന്നും നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വളച്ചുകെട്ടില്‍ വീടിന് സമീപത്തെ പഴംതീനി വവ്വാലിനെ പിടികൂടി ഭോപാലിലേക്ക് കൊണ്ടുപോയത്. പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കും.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.സി.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലിനെ പിടികൂടിയത്. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്കുബേറ്ററിലാക്കിയാണ് ഭോപാലിലേക്ക് കൊണ്ടുപോയത്.
നേരത്തെ അയച്ച വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം എതിരായതിനെ തുടര്‍ന്ന് വവ്വാലുകളില്‍ നിന്നല്ല നിപ വൈറസ് പകര്‍ന്നതെന്ന പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തുവന്നിരുന്നു. നിപയുടെ ഉത്ഭവം വവ്വാലുകളില്‍നിന്നുതന്നെയാണെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. വവ്വാലുകളില്‍ നിന്നല്ല ഉത്ഭവം എങ്കില്‍ രോഗം നിപ വൈറസ് മൂലമല്ല. കാരണം, നിപ്പാ വൈറസിന്റെ സ്വാഭാവിക വാസസ്ഥലമാണ് വവ്വാലിന്റെ ശരീരമെന്ന വിവരവും മന്ത്രി ഫെയ്സ് ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.
പേരാ
വളച്ചുകെട്ടി വീട്ടിലെ മൂസയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി മൂസയും മക്കളായ സാബിത്തും സാലിഹും കൂടി ഇവിടുത്തെ വീട്ടുവളപ്പിലുള്ള കിണര്‍ വൃത്തിയാക്കിയിരുന്നു. ഈ കിണറ്റില്‍ നിരവധി വവ്വാലുകള്‍ ആവസിച്ചിരുന്നു. പിന്നീട് ഈ മാസം അഞ്ചിന് സാബിത്ത് പനി ബാധിച്ച് മരിക്കുകയും പത്ത് ദിവസത്തിനുശേഷം സാലിഹിനും തുടര്‍ന്ന് പിതാവ് മൂസയ്ക്കും പനി പിടിപെടുകയുമായിരുന്നു. മൂസയുടെ സഹോദര ഭാര്യ മറിയത്തിനും പിനി പിടിപെട്ടിരുന്നു.
സാലിഹ് ഈ മാസം 18ന് മരിച്ചു. പിന്നാലെ 19 ന് മറിയവും മരിച്ചു. ഇതോടെയാണ് നിപ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് മൂസയും മക്കളും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കിയ വിവരം വ്യക്തമായതും കിണര്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതും. തുടര്‍ന്ന് കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തുകയും ഇവയുടെ രക്തം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. കിണര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മണ്ണിട്ടു മൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകള്‍ ആണ് നിപ വൈറസ് പരത്തിയതെന്ന് വ്യാപകമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. രോഗം ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന മൂസയും മരണത്തിന് കീഴടങ്ങിയിരുന്നു. മൂസയുടെ മകന് സാബിത്തിന്റെ മരണം നിപ വൈറസ് മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനാല്‍ നിപ മൂലമാണ് മരണമെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. മൂസയെ കൂടാതെ രണ്ട് മക്കളും സഹോദരഭാര്യയുമാണ് വളച്ചുകെട്ടി വീട്ടില്‍ ഒരു മാസത്തിനിടെ മരിച്ചത്.