ഉത്തർപ്രദേശ് (www.mediavisionnews.in) : കക്കൂസിന് മുന്നില്‍ നിന്നും സെല്‍ഫി എടുത്ത് നല്‍കിയില്ലെങ്കില്‍ ശമ്പളം തടഞ്ഞുവയ്ക്കുമെന്ന് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്. സ്വന്തം വീടുകളില്‍ കക്കൂസ് നിര്‍മിച്ചിട്ടുള്ളതായി സെല്‍ഫിയെടുത്ത് തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ശമ്പളം തടഞ്ഞുവെക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഉത്തരവ് പാലിക്കാതിരിക്കുകയോ കക്കൂസ് നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഓരോ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ വീടുകളില്‍ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നത്. സീതാപുര്‍ ജില്ലാ കളക്ടര്‍ ശീതള്‍ വര്‍മയുടേതാണ് ഉത്തരവ്.
ഉത്തരവനുസരിച്ച് അധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൗചാലയത്തില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. സീതാപുരിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രധാനാധ്യാപകനായ ഭഗവതി പ്രസാദ് എന്നയാള്‍ സമര്‍പ്പിച്ചതെന്നു കരുതുന്ന രേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.