ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ഗൾഫ് രാജ്യം

0
147

ദുബായ്: കൊവിഡ് 19 മഹാമാരിമൂലം മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് യുഎഇ. ഐപിഎല്‍ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് പല അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ടെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുബാഷിര്‍ ഉസ്മാനി പറഞ്ഞു. ഐപിഎല്ലിന് മാത്രമല്ല, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനും തങ്ങളുടെ ഈ സിസണ്‍ പൂര്‍ത്തിയാക്കാന്‍ വേദിയൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുബാഷിര്‍ പറഞ്ഞു.

നേരത്തെ ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ മനസുതുറന്നിട്ടില്ല. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയാല്‍ ഈ സമയം ഇന്ത്യയില്‍ ഐപിഎല്‍ നടത്താമെന്നായിരുന്നു ബിസിസിഐയുടെ കണക്കുക്കൂട്ടല്‍.

എന്നാല്‍ ടി20 ലോകകപ്പ് നീട്ടിവെക്കുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം മാറ്റിവെച്ചതോടെ ഐപിഎല്‍ എന്നു നടത്താനാവുമെന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആദ്യ ഏപ്രില്‍ 15ലേക്കും പിന്നീട് ലോക്ഡൗണ്‍ നീട്ടിയതോടെ അനിശ്ചിതകാലത്തേക്കും നീട്ടിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here