കര്‍ണാടകയില്‍ ബി.ജെ.പിക്ക് മുന്നേറ്റം; ആദ്യ ഫലസൂചനകള്‍ അനുകൂലം, വിമതരില്‍ പത്ത് പേര്‍ക്കും ലീഡ്

0
224

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ ബി.ജെ.പി 10 സീറ്റിലും കോണ്‍ഗ്രസും ജെ.ഡി.എസും രണ്ടു വീതം സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

ആദ്യഘട്ട ട്രെന്‍ഡിങ്ങില്‍ ബി.ജെ.പി പുലര്‍ത്തുന്ന ആധിപത്യം പ്രതിപക്ഷത്തിന് ആശങ്ക നല്‍കുന്നതാണ്. ആറ് സീറ്റാണ് ബി.ജെ.പിക്കു ഭരണം നിലനിര്‍ത്താന്‍ ഏറ്റവും കുറഞ്ഞതു വേണ്ടത്. ഈ സാഹചര്യത്തിലാണ് 10 സീറ്റിലെങ്കിലും അവര്‍ മുന്നില്‍നില്‍ക്കുന്നത്.

യെല്ലാപുര്‍, ചിക്കബല്ലപുര്‍, വിജയനഗര, മഹാലക്ഷ്മി, ഗോകക് തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ശിവാജിനഗര്‍, ഹുനാസുരു മണ്ഡലങ്ങളിലാണ്. ജെ.ഡി.എസാകട്ടെ, കൃഷ്ണരാജപേട്ടില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം ഹോസ്‌കോട്ടെ മണ്ഡലത്തില്‍ പ്രതീക്ഷിച്ച അട്ടിമറിക്ക് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിക്കുന്നത്.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ പിന്നിലാക്കി സ്വതന്ത്രനും മുന്‍ ബി.ജെ.പി നേതാവുമായ ശരത് ബച്ചെഗൗഡയാണ് ഇപ്പോള്‍ 1,700 വോട്ടിന് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുമലതയ്ക്കു വേണ്ടി മാണ്ഡ്യയില്‍ പ്രചാരണം നയിച്ചത് ശരത്താണ്.

തങ്ങള്‍ 13 സീറ്റ് നേടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലെന്ന് പാര്‍ട്ടി വക്താവ് വമന്‍ ആചാര്യ പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നെങ്കിലും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റേയും ജെ.ഡി.എസിന്റേയും അവകാശവാദം. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ടെണ്ണം കോണ്‍ഗ്രസിന്റേയും മൂന്നെണ്ണം ജെ.ഡി.എസിന്റേയും സിറ്റിങ് സീറ്റുകളാണ്.

പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ ഫലം വ്യക്തമാവും. 67.91 ശതമാനമായിരുന്നു പോളിംഗ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here