57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് പരാതി; നടി മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

0
195

കല്‍പ്പറ്റ: (www.mediavisionnews.in) ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജുവാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് നോട്ടീസ് മഞ്ജുവിന് അയച്ചു.

തിങ്കളാഴ്ച നടക്കുന്ന സിറ്റിംഗില്‍ വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നേരിട്ട് എത്താനാണ് രേഖാമൂലം മഞ്ജുവിനോട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

2017-ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മഞ്ജൂ വാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ 2 വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചില്ലെന്നുമാണ് കോളനിക്കാരുടെ പരാതി.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായെന്നും പ്രദേശത്തുകാര്‍ക്കായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നില നില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ ആരോപിക്കുന്നുണ്ട്.

പരാതിയെ തുടര്‍ന്ന് കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിംഗില്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും കോളനിക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് മഞ്ജുവിനോട് നേരിട്ട് ഹാജരാവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിര്‍ദ്ദേശിച്ചത്.

57 കുടുംബങ്ങള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപ ചിലവില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സംഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.

അതേസമയം അതോറിറ്റിയുടെ കര്‍ശന നടപടി ഒഴിവാക്കുന്നതിനായി കോളനിയില്‍ 40 വീടുകളില്‍ ചോര്‍ച്ച തടയുന്നതിനായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഷീറ്റ് വിരിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here