കുമാരസ്വാമിയ്ക്ക് ആശ്വാസം; കര്‍ണാടകയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

0
182

ന്യൂദല്‍ഹി (www.mediavisionnews.in): കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഭരണഘടന പരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും.

രാജി നല്‍കിയ എം.എല്‍.എമാര്‍ അയോഗ്യത നേരിടുന്നവരാണെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം.

സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് വിമത എംഎല്‍എമാര്‍ വാദമുയര്‍ത്തിയിരുന്നു. നിയമസഭയുടെ അധികാരപരിധി സംബന്ധിച്ചല്ല കേസ്. രാജി മാത്രമാണ് വിഷയമെന്നും റോത്തഗി പറഞ്ഞിരുന്നു.

എന്നാല്‍ സ്പീക്കര്‍ അധികാരം ചോദ്യംചെയ്തിട്ടില്ലന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വ്യക്തമാക്കി. അയോഗ്യരാക്കപ്പെടാതിരിക്കാന്‍ മാത്രമാണ് വിമത എം.എല്‍.എമാര്‍ രാജിനല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനാണ് സ്പീക്കറുടെ അഭിഭാഷകന്റെ മറുപടി. രാജിക്കത്ത് ലഭിച്ചാലുടന്‍ തീരുമാനമെടുക്കാനാവില്ല, എം.എല്‍.എമാര്‍ സ്വമേധയാ രാജിവച്ചതാണോ എന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടന്നും സിങ്വി കോടതിയെ ബോധിപ്പിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here