ഇന്ത്യ ഞെട്ടി, അഞ്ച് റണ്ണിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടം

0
215

മാഞ്ചസ്റ്റർ (www.mediavisionnews.in)  :  ലോക കപ്പ് ക്രിക്കറ്റിൻെറ ഫൈനലിലേക്ക് ഏറെ പ്രതീക്ഷകളുമായി ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി. രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ലോകേഷ് രാഹുലും തുടരെ തുടരെ പുറത്ത്. അഞ്ച് റൺസിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നിലംപരിശായി. ഫൈനലിൽ കടക്കാൻ 240 റൺസെടുക്കേണ്ട ഇന്ത്യക്ക് തുടക്കത്തിൽ തന്നെ കിവീസ് ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ്. സ്കോർ ബോർഡിൽ വെറും നാല് റൺസെത്തിയപ്പോഴാണ് ടൂർണമെൻറിലുടനീളം അത്യുജ്ജല ഫോമിൽ കളിക്കുന്ന രോഹിത് ശർമ ഒരു റണ്ണുമായി പുറത്തായത്. മാറ്റ് ഹെൻട്രിയുടെ അതിവേഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയിൽ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ടോം ലാതമിൻെറ ഗ്ലൗസിൽ ഒതുങ്ങുകയായിരുന്നു.

മഴക്കളി കാരണം റിസർവ് ദിനത്തിലേക്ക് നീട്ടിയ ഒന്നാം സെമി ഫൈനലിൽ ന്യുസിലൻഡിനെതിരെ ഇന്ത്യക്ക് 240 റൺസിൻെറ വിജയ ലക്ഷ്യം. 50 ഓവറിൽ  എട്ട് വിക്കറ്റിന് 239 എന്ന നിലയിൽ ഒതുക്കി നിർത്തിയത് ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകനമാണ്.

ഇന്നലെ ന്യൂസിലൻഡ് സ്കോർ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211ൽ എത്തിയപ്പോഴാണ് മഴ കളി മുടക്കിയത്. ഇന്നലെ അർധ സെഞ്ച്വറിയോടെ ക്രീസിൽ നിന്ന വെറ്ററൻ താരം റോസ് ടെയ്ലർ റണ്ണൗട്ടായി. ഒപ്പം ക്രീസിലുണ്ടായിരുന്ന ടോം ലാതമാകട്ടെ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ബൗണ്ടറി ലെയ്നിലെ ക്യാച്ചിൽ പുറത്തായി. രണ്ട് വിക്കറ്റിലും രവീന്ദ്ര ജദേജയുടെ കൈകൾ. ജദേജയുടെ നേരിട്ടുള്ള ഏറിലാണ് ടെയ്ലർ (74) റണ്ണൗട്ടായത്. 90 പന്തിലാണ് ടെയ്ലർ 74 റൺസെടുത്തത്. ടെയ്ലറുടെ 50ാമത് അർധ സെഞ്ച്വറിയാണ്.

ബൗണ്ടറി ലെയ്നിൽ മനോഹരമായി ജദേജ ടോം ലാതമിനെ (10) പിടികൂടി. തൊട്ടു പിന്നാലെ ഒരു റണ്ണെടുത്ത മാറ്റ് ഹെൻട്രിയെ ഭുവനേശ്വർ കുമാർ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. കളി അവസാനിക്കുമ്പോൾ 9 റൺസുമായി മിച്ചൽ സാൻഡ്നറും മൂന്ന് റണ്ണുമായി ട്രെൻഡ് ബോൾട്ടുമായിരുന്നു ക്രീസിൽ.ഇന്നലെ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ടീമിനെ കരകയറ്റിയത്  ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻെറ അർധ സെഞ്ച്വറിയായിരുന്നു.

സ്കോറിങ് ദുഷ്കരമായ പിച്ചിൽ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും  തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറ അത്യന്തം അപകടകാരിയായ മാർട്ടിൻ ഗപ്റ്റിലിനെ വീഴ്ത്തി. 14 പന്ത് കളിച്ചിട്ടും ഒരു റൺ മാത്രമെടുക്കാൻ പാടുപെട്ട ഗപ്റ്റിലിനെ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈയിൽ എത്തിച്ചു.

സ്കോർ 69 ൽ നിൽക്കെ 28 റൺസ് നേടിയ ഹെൻട്രി നിക്കോളാസിൻെറ വിക്കറ്റ് സ്പിന്നർ രവീന്ദ്ര ജദേജ വീഴ്ത്തി. ഓഫ് സ്റ്റംപിന് പുറത്തു പിച്ച് ചെയ്ത പന്ത് വെട്ടിത്തിരിഞ്ഞ് ബാറ്റിനും പാഡിനുമിടയിലൂടെ  നിക്കോളാസിൻെറ കുറ്റി തെറിപ്പിച്ചു. തുടക്കത്തിൽ തന്നെ ഗപ്റ്റിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ നിക്കോളാസുമായി ചേർന്ന് സുരക്ഷിതമാക്കുന്നതിനിടയിലാണ് ജദേജ തിരിച്ചടിച്ചത്.

രണ്ടാം വിക്കറ്റിൽ നികോളാസ് – വില്യംസൺ സഖ്യം 68 റൺസാണ് കൂട്ടിച്ചേർത്തത്. തുടക്കത്തിലെ തകർച്ചയിൽ നിന്ന് അർധ ശതകവുമായി ടീമിന് ആശ്വാസമേകിയ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണാണ് മൂന്നാമതായി പുറത്തായത്. യുസ്വേന്ദ്ര ചഹലിൻെറ പന്തിൽ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകൻെറ മടക്കം. 95 പന്തിൽ ആറ് ബൗണ്ടറി അടക്കം 67 റൺസാണ് വില്ല്യംസൺ എടുത്തത്.

18 പന്തിൽ 12 റൺസെടുത്ത ജെയിംസ് നീഷാമിനെ ദിനേഷ് കാർത്തിക്കിൻെറ കൈയിലെത്തിച്ച ഹർദിക് പാണ്ഡ്യ നാലാം വിക്കറ്റ് വീഴ്ത്തി. 10 പന്തിൽ 16 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്ഹോമാണ് ഭുവനേശ്വർ കുമാറിൻെറ പന്തിൽ ധോണി പിടിച്ച് അഞ്ചാമനായി പുറത്തായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here