ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറിനകത്ത് ക്യാന്‍സര്‍ സാധ്യതയുള്ള ആസ്ബസ്റ്റോസെന്ന് റിപ്പോര്‍ട്ട്

0
297

മുബൈ (www.mediavisionnews.in): നവജാത ശിശുക്കള്‍ക്കായുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറിനകത്ത് ക്യാന്‍സറിന് സാധ്യതയുള്ള ലോഹമായ ആസ്ബസ്റ്റോസ് ഉള്ളതായി ദശാബ്ദങ്ങള്‍ക്കുമുന്നേ തന്നെ കമ്പനി കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ ഉപയോഗിക്കുന്നതുമൂലം അണ്ഡാശയ ക്യാന്‍സര്‍ ഉള്‍പ്പെടയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നെന്ന് കാണിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാര്‍ത്ത ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പൗഡറില്‍ ആസ്ബസ്റ്റോസ് ഉണ്ടെന്നാരോപിച്ച് വിവിധ കോടതികളിലായി 9,000 കേസുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ നല്‍കിയിരിക്കുന്നത്.

ഇതില്‍ 22 സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ 470 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ സെന്റ് ലൂയിസ് ജൂറിയും ഉത്തരവിട്ടിരുന്നു. പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചതുമൂലം അണ്ഡാശയ ക്യാന്‍സര്‍ പിടിപെട്ടെന്ന് കാണിച്ചാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ വിവിധ കേസുകള്‍ക്ക് 55 കോടി ഡോളര്‍ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും 414 കോടി മൊത്തം നഷ്ടത്തിനുള്ള പിഴയായി നല്‍കാനും കോടതിയിലെ പ്രത്യേക സമിതി ഉത്തരവിറക്കിയിട്ടുണ്ട്.

വാര്‍ത്ത ഏജന്‍സി നടത്തിയ അന്വേഷണ പ്രകാരം 1971ലും 2000ലും നടത്തിയ പരിശോധനയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഈ ലോഹത്തിന്റെ സാന്നിധ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു തന്നെയാണ് ഇക്കാലമത്രയും കമ്പനി ടാല്‍ക്കം പൗഡര്‍ നിര്‍മിച്ചിരുന്നത്. യുഎസ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഈ വിവരങ്ങള്‍ മൂടിവെച്ച് കമ്പനി ടാല്‍കം പൗഡര്‍ വിറ്റഴിച്ചിരുന്നത്.

അതേസമയം നവജാത ശിശുക്കള്‍ക്കായുള്ള പൗഡറില്‍ അസ്ബസ്റ്റോസ് ഇല്ലെന്നും ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഗ്ലോബല്‍ മീഡിയ റിലേഷന്‍സ് വൈസ് പ്രസിഡന്റ് എര്‍ണി ന്യൂവിറ്റ്‌സ് അറിയിച്ചു. സ്വതന്ത്രമായി നടത്തിയ ആയിരക്കണക്കിന് പരിശോധനകളില്‍ കമ്പനിയുടെ പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം ഇല്ലെന്ന് തെളിയിച്ചിട്ടുണ്ട്.

വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ഷെയറുകള്‍ വെള്ളിയാഴ്ച മുതല്‍ തകര്‍ച്ചയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here