ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 24 ന് തുറക്കും; നീളം 55 കിലോമീറ്റര്‍, ചെലവ് 1.34 ലക്ഷം കോടി രൂപ!

0
200

ചൈന (www.mediavisionnews.in):ചൈനയില്‍ നിര്‍മാണം പൂര്‍ത്തിയായ ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം 24ന് ഗതാഗതത്തിനായി തുറക്കും. മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ഭീമന്‍ പാലത്തിന് 55 കിലോമീറ്ററാണ് നീളം. 1.32 ലക്ഷം കോടി (2000 കോടി ഡോളര്‍) രൂപ മുതല്‍ മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും.

നിരവധി വിസ്മയങ്ങളാണ് ഈ പാലത്തില്‍ ചൈന ഒരുക്കിയിരിക്കുന്നത്. വഴിയില്‍ മനോഹരമായ കൃത്രിമ ദ്വീപുകളും തുരങ്കവും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലം നാല് തുരങ്കങ്ങളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്. ഇവയില്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനായി കടലിനടിയിലൂടെ നിര്‍മിച്ച 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കവുമുണ്ട്. ഉരുക്കിലാണ് പാലത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്.

പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഉരുക്കുകൊണ്ട് 60 ഈഫല്‍ ഗോപുരങ്ങള്‍ നിര്‍മ്മിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്‌സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എകദേശം 100 വര്‍ഷമെങ്കിലും ഈ പാലത്തിലൂടെ ഗതാഗതം സാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

 

ദിവസം 40,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാസമയം മൂന്ന് മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും. ചുഴലികാറ്റിനേയും സുനാമിയേയും പ്രതിരോധിക്കാന്‍ ഈ പാലത്തിന് സാധിക്കും എന്നാണ് ചൈന അവകാശപ്പെടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here